കൊൽക്കത്ത: വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനിടെ നവവരൻ മരിച്ചു. 26കാരനായ യുവാവിനെയാണ് മരിച്ച നിലയിൽ കിടപ്പുമുറിയിൽ കാണപ്പെട്ടത്. വലിച്ചു തീർക്കാത്ത സിഗററ്റ് കുറ്റി കൈയിൽ ഇരിക്കുന്ന നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ബെഡ്ഷീറ്റിന് തീപിടിച്ചിട്ടുണ്ട്. ഇതിൽ നിന്നും ഉയർന്ന പുകയാണോ മരണകാരണം എന്ന സംശയം ഉയർന്നിട്ടുണ്ട്.

കൊൽക്കത്തയിലാണ് സംഭവം. നിലാദ്രി ചക്രവർത്തിയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മകനാണ്. 26കാരൻ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ടുദിവസം മുൻപായിരുന്നു വിവാഹം. കാമുകിയെയാണ് നിലാദ്രി ചക്രവർത്തി വിവാഹം ചെയ്തത്. വധുവിനെ വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം പാർട്ടി നടത്താൻ യുവാവ് തീരുമാനിച്ചു. രാത്രി വൈകിയ വേളയിലും പാർട്ടി തുടർന്നു. തുടർന്ന് മുറിയിൽ എത്തിയ യുവാവിനെ പിറ്റേന്ന് രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

കത്തിച്ചുവെച്ച സിഗററ്റ് കൈയിൽ ഇരിക്കുമ്പോൾ തന്നെ യുവാവ് ഉറങ്ങിയിരിക്കാമെന്ന് പൊലീസ് പറയുന്നു. ഇതിൽ നിന്ന് തലയിണയ്ക്ക് തീ പിടിച്ചിരിക്കാം. വാതിലും ജനങ്ങളും അടഞ്ഞുകിടന്നതിനാൽ ബെഡ്ഷീറ്റ് കത്തിയത് മൂലം ഉയർന്ന പുകയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരിക്കാമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.

ഇതോടെ മുറിയിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ യുവാവ് മരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. പിറ്റേന്ന് യുവാവിന്റെ അച്ഛനാണ് അബോധാവസ്ഥയിൽ മകനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കരൾ സംബന്ധമായ അസുഖങ്ങൾ യുവാവിനെ അലട്ടിയിരുന്നു. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.