പന്തളം: ഭാര്യ വീട്ടിലേക്ക് പോയ മറൈൻ എൻജിനീയറായ യുവാവിന്റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി. ഓമല്ലൂർ മഞ്ഞിനിക്കര കുഴിത്തറ പുത്തൻവീട്ടിൽ ജിജോ ജോസാ(32)ണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് പാറക്കുളത്തിലേക്ക് തെറിച്ചു വീണാണ് മരണമെന്ന് കരുതുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. തുമ്പമൺ മാമ്പിലാലിയിലെ വീട്ടിലായിരുന്നു ഭാര്യ റിൻസി ഉണ്ടായിരുന്നത്.

ഞായറാഴ്ച രാത്രി റിൻസി വിളിച്ചത് പ്രകാരം ബന്ധുവിന്റെ ബൈക്കുമെടുത്ത് മാമ്പിലാലിയിലേക്ക് പോയതാണ് ജിജോ. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്താതെ വന്നപ്പോൾ ബന്ധുക്കൾ തിരക്കിയിറങ്ങി. മാമ്പിലാലി തെക്ക് പാറക്കുളത്തിന് സമീപം ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പൊലീസും ഫയർഫോഴ്സിന്റെ പത്തനംതിട്ടയിൽ നിന്നുള്ള സ്‌കുബാ ടീമും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി.

പാറക്കുളത്തിന് മുൻപായി കുത്തനെയുള്ള ഇറക്കവും വളവുമാണ്. ഇവിടെ ഒരു കലുങ്കും ഉണ്ട്. കലുങ്കിൽ ഇടിച്ചാണ് ബൈക്ക് മറിഞ്ഞിരിക്കുന്നത്. അപകടത്തിൽപ്പെട്ട ജിജോ തെറിച്ചു കുളത്തിൽ വീണ് മുങ്ങി മരിച്ചതാണെന്നാണ് നിഗമനം. റിൻസിയുമായി കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു വിവാഹം. പന്തളം പൊലീസ് മേൽനടപടി സ്വീകരിച്ചു.