മുംബൈ: ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയയ്ക്ക് എതിരെ നടന്റെ അമ്മ മെഹ്റുന്നിസ സിദ്ദിഖി പൊലീസിൽ പരാതി നൽകി. മകന്റെ ഭാര്യ വീട്ടിലെത്തി മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വെർസോവ പൊലീസ് ആലിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 452, 323, 504, 506 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ആലിയയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, മെഹ്റുന്നിസയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആലിയ പ്രതികരിച്ചു. നേരത്തെ തന്നെ മെഹ്റുന്നിസയും ആലിയയും തമ്മിൽ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

2010ലാണ് നവാസുദ്ദീൻ സിദ്ദിഖിയും ആലിയയും വിവാഹിതരായത്. നവാസുദ്ദീൻ സിദ്ദിഖിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആലിയ-നവാസുദ്ദീൻ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. 2020ൽ സിദ്ദിഖിയിൽ നിന്നും ആലിയ വിവാഹമോചനം നേടിയിരുന്നു. പിന്നീട് ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തിയ ആലിയ തന്റെ തീരുമാനം പിൻവലിക്കുകയായിരുന്നു.