കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്‌സിൽ കൊറ്റങ്കര സ്വദേശിയായ 32-കാരിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. യുവതി മരിച്ചത് യുവതി ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നാന്നെന്നാണ് യുവാവ് പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. അഞ്ചൽ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ക്രിമിനൽ ബാക്ഗ്രൗണ്ടുള്ള ആളാണ്. അതുകൊണ്ട് തന്നെ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും.

മരണപ്പെട്ട യുവതിയുടെ മൊബൈൽ ഫോൺ നേരത്തെ ഇയാളുടെ കൈയിൽനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ നിർണായക തുമ്പായി മാറിയത്. യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതുവത്സര രാത്രിയിൽ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്റെ പക്കൽനിന്ന് യുവതിയുടെ ഫോൺ കണ്ടെത്തിയിരുന്നു. എന്നാൽ ഫോൺ കളഞ്ഞുകിട്ടിയെന്നാണ് പൊലീസിന് ഇയാൾ നൽകിയ വിശദീകരണം.

ഫോൺ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ച പൊലീസ് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറിൽ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചതോടെ ഫോൺ കുണ്ടറ പൊലീസിന് കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞതോടെയാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പൊലീസിന് കൈമാറിയത്.

കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്‌സിൽ പൂർണനഗ്‌നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ വീടുകളിൽ വിൽപ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് മാതാവ് കുണ്ടറ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുർഗന്ധത്തെ തുടർന്ന് ഈസ്റ്റ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂന്നുമാസം മുമ്പുവരെ നടന്ന് ലോട്ടറി വിൽപ്പനയായിരുന്നു യുവതിക്ക് ജോലി. അതിനുശേഷമാണ് സൗന്ദര്യവർധക വസ്തുക്കൾ വീടുകളിൽ എത്തിച്ചുവിൽപ്പന നടത്താൻ തുടങ്ങിയത്. എല്ലാദിവസവും രാത്രി ഏഴിന് യുവതി വീട്ടിലെത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. 29-ന് രാത്രി 9.30 ആയിട്ടും വീട്ടിലെത്തിയില്ല. ഫോൺ വിളിച്ചപ്പോൾ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായി. ബന്ധുവീടുകളിൽ പോയിരിക്കാമെന്ന ധാരണയിൽ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല. പിന്നീടാണ് കുണ്ടറ പൊലീസിൽ പരാതി നൽകിയത്. 31-ന് ഫോൺ കൊട്ടിയം പൊലീസിന് ലഭിച്ചതായി വിവരം ലഭിച്ചുവെന്നും യുവതിയുടെ അമ്മ പറഞ്ഞു.