തേനി: കേരളാ മോഡലിൽ മദ്യവരുമാനം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് തമിഴ്‌നാട് സർക്കാർ നടപ്പാക്കിയ അബ്കാരി ചട്ട ഭേദഗതിയിൽ വീണ്ടും മാറ്റം വരുത്തി. വ്യാപകമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളും മദ്യവിരുദ്ധ സംഘടനകളും രംഗത്ത് വന്നതോടെയാണ് മാർച്ച് 18 നുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ തിരുത്തൽ വരുത്തിയിരിക്കുന്നത്.

ആദ്യ ഭേദഗതി അനുസരിച്ച് ബാറുകൾക്കും സ്റ്റാർ ഹോട്ടലുകൾക്കും പുറമെ മദ്യ സൽക്കാരം വിവാഹമണ്ഡപങ്ങളിലും കായിക മൈതാനങ്ങളിലും നടത്താമായിരുന്നു. ഇതു സംബന്ധിച്ച് തമിഴ്‌നാട് ആഭ്യന്തര വകുപ്പ് സെക്രട്ടറി പനീന്ദർ റെഡ്ഡി ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 18 നാണ് അസാധാരണ ഗസറ്റ് വിജ്ഞാപനം വന്നിരിക്കുന്നത്. സർക്കാരിന്റെ മദ്യനയത്തിലെ റൂൾ 17 (എ), 17(ബി) എന്നിവയിൽ ഭേദഗതി വരുത്തിയാണ് പുതിയ ചട്ടം പ്രഖ്യാപിച്ചത്.

ഇതിലാണ് ഭേദഗതിയുള്ളത്. ഉച്ചകോടികളും അന്താരാഷ്ട്ര ദേശീയ കായിക മത്സരങ്ങളും നടക്കുന്ന സ്പോർട്സ് സ്റ്റേഡിയങ്ങൾക്കും സ്പോർട്സ് ഹാളുകൾക്കും ആ പരിപാടികളിൽ മാത്രം മദ്യം കൈവശം വയ്ക്കാനും വിളമ്പാനുമുള്ള താൽക്കാലിക ലൈസൻസ് അനുവദിക്കും. എതിർപ്പ് ശക്തമായതിന് തുടർന്ന് തിങ്കളാഴ്ചയാണ് ഗസറ്റിലൂടെ ഭേദഗതി പ്രഖ്യാപിച്ചിരിക്കുന്നത്. നയത്തിൽ മാറ്റം വരുത്തിയ വിവരം തമിഴ്‌നാട് എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജി ട്വീറ്റ് ചെയ്തു.

ജില്ലാ കലക്ടറിൽ നിന്നും മദ്യ നിയന്ത്രണ ഓഫീസർമാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങി വേണം മദ്യസൽക്കാരം നടത്താൻ. ഇതിന് താൽക്കാലിക അനുമതിയാണ് നൽകുന്നത്. അപേക്ഷ സമർപ്പിച്ചാൽ ജില്ലാ കലക്ടറും മദ്യ നിയന്ത്രണ ഡെപ്യൂട്ടി കമ്മിഷണർമാരും ഇതിന് അനുമതി നൽകുമെന്ന് ഗസറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു. ഒരു ദിവസമോ നിശ്ചിത സമയത്തേക്ക് മാത്രമോ ആകും ലൈസൻസിന്റെ കാലാവധി എന്ന് ഭേദഗതി ചെയ്ത ഉത്തരവിൽ പറയുന്നു. ഈ പ്രത്യേക പെർമിറ്റിന് നിശ്ചിത ഫീസുംനിശ്ചയിച്ചിട്ടുണ്ട്.