ലണ്ടൻ: ഓക്സ്ഫോർഡ് സർവ്വകലാശാലയും ആസ്ട്ര സെനേക്ക എന്ന മരുന്നു നിർമ്മാതാക്കളും സംയുക്തമായി വികസിപ്പിച്ച കോറോണ വൈറസ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം താത്ക്കാലികമായി നിർത്തിവച്ചു. ബ്രിട്ടനിൽ, ഈ വാക്സിന്റെ പരീക്ഷണത്തിന് വിധേയനായ ഒരു വ്യക്തിയിൽ ചില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നാണിത്. വാക്സിന്റെ ഫലമായി ഉണ്ടായതെന്ന് സംശയിക്കപ്പെടുന്ന ഈ ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്ത് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായതെന്ന് വ്യക്തമല്ലെങ്കിലും, പ്രസ്തുത വ്യക്തി പെട്ടെന്നു തന്നെ സുഖം പ്രാപിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്തരത്തിൽ പരീക്ഷണങ്ങൾ പകുതിയിൽ വെച്ച് നിർത്തേണ്ടിവരുന്നത് അത്ര അസാധാരണമൊന്നും അല്ലെങ്കിലും ഈ സംഭവം ലോകത്തിന്റെ തന്നെ പ്രതീക്ഷയെ തകിടം മറിക്കുന്നതായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത വാക്സിൻ പരീക്ഷണങ്ങൾ നടക്കുമ്പോഴും, ലോകാരോഗ്യ സംഘടന വരെ വളരെ പ്രതീക്ഷയർപ്പിച്ച ഒന്നായിരുന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പരീക്ഷണൻ.

അസ്ട്രാ സെനേകാ വാക്സിന്റേയും മറ്റ് എട്ട് വാക്സിനുകളുടെയും മൂന്നാം ഘട്ട പരീക്ഷണം ലോകമാകെത്തന്നെ സസൂക്ഷം നിരീക്ഷിച്ചു വരികയാണ്. 9 ലക്ഷത്തിനടുത്ത ആളുകളുടെ മരണത്തിന് കാരണമാവുകയും അതിൽ എത്രയോ ഇരട്ടി പേരുടെ ജീവിതം വഴിമുട്ടിക്കുകയും ചെയ്ത കോറോണക്കെതിരെയുള്ള പോരാട്ടത്തിൽ, താത്ക്കാലികമായെങ്കിലും വന്ന ഈ തിരിച്ചടി തീർത്തും നിരാശാജനകം തന്നെയാണ്. നവംബർ 3 ലെ തെരഞ്ഞെടുപ്പിന് മുൻപായി ഏതെങ്കിലും ഒരു വാക്സിന് അടിയന്തരാനുമതി നൽകണമെന്ന് പ്രസിഡണ്ട് ആവശ്യമുന്നയിക്കുമ്പോഴും വാക്സിൻ വികസിപ്പിക്കുന്നതിൽ വ്യാപൃതരായിരിക്കുന്ന കമ്പനികളും ഗവേഷകരും സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചക്കും തയ്യാറാകുന്നില്ല.

ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനാൽ തങ്ങൾ തന്നെ സ്വയം ഇതിന് താത്ക്കാലിക വിലക്ക് കൽപിക്കുകയായിരുന്നു എന്നാണ് അസ്ട്ര സെനെകയുടെ വക്താവ് പറഞ്ഞത്. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടകുമ്പോൾ, വിശദീകരിക്കാൻ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ പരീക്ഷണം തത്ക്കാലത്തേക്ക് നിർത്തിവയ്ക്കുന്നത് സാധാരണമായ ഒരു നടപടി മാത്രമാണെന്നും വക്താവ് അറിയിച്ചു. പരീക്ഷണങ്ങളുടെ സത്യസന്ധത പൂർണ്ണമായും നിലനിർത്തിക്കൊണ്ട് തന്നെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എ സെഡ് ഡി 1222 എന്നറിയപ്പെടുന്ന അസ്ട്ര സെനെക്കയുടെ വാക്സിൻ അമേരിക്കയിലും ലോകത്താകമാനവും അതിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലായിരുന്നു. ഇതിൽ നിന്നുള്ള സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാക്ഷിന് അനുമതി ലഭിക്കുക.നിലവിൽ ഉണ്ടായ ആരോഗ്യ പ്രശ്നം അത്ര ഗുരുതരമാകില്ലെന്ന പ്രത്യാശ ഉയരുമ്പോഴും, മനുഷ്യ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിൽ കണ്ടുപിടിച്ച വാക്സിൻ ഉപയോഗത്തിലെത്തുന്നതിൽ ഇത് കാലതാമസം വരുത്തിയിരിക്കുകയാണ്.