കോട്ടയം: വീണ്ടും കേരളത്തെ ഞെട്ടിച്ച് കുട്ടി പീഡനം. കോട്ടയത്ത് വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി നാലര മാസം ഗർഭിണിയായിരുന്നു. പ്രസവിക്കുകയും ചെയ്തു. ഗർഭസ്ഥ ശിശു മരിച്ചു. 14 വയസ്സുകാരിയായ പെൺകുട്ടിയെ അജ്ഞാതനായ ഒരാൾ പീഡിപ്പിച്ചു എന്നാണ് മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞത്. രക്തസ്രാവം ഉണ്ടായതിനെതുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ചയാണ് പെൺകുട്ടി ഗർഭിണയാണെന്ന വിവരം അറിയുന്നത്. ഇക്കാര്യം പൊലീസിനെ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.

വയറുവേദന ഉണ്ടായതിനെതുടർന്ന് 14 വയസ്സുകാരിയെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ വച്ചാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം സ്ഥിരീകരിച്ചത്. രക്തസ്രാവം കണ്ടതിനെത്തുടർന്ന് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയായിരുന്നു പ്രസവം.

പെൺകുട്ടി നാലര മാസം ഗർഭിണിയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഗർഭസ്ഥശിശുവിന്റെ മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ഡിഎൻഎ സാമ്പിൾ എടുത്ത് അന്വേഷണം തുടരും. സംഭവത്തിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.

ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ആണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി കെഎൽ സജിമോന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പീഡനത്തെക്കുറിച്ച് പെൺകുട്ടി നല്കിയിരിക്കുന്ന മൊഴി ഇങ്ങനെയാണ്, 'സ്‌കൂൾ വിട്ട ശേഷമുള്ള ഒഴിവുസമയങ്ങളിൽ മാതാപിതാക്കൾ നടത്തുന്ന വഴിയോര കച്ചവടത്തിൽ സഹായിയായി പോകാറുണ്ട്. കച്ചവടം നടത്തുന്നതിനിടെ ഒരാൾ സാധനം വാങ്ങാമെന്ന് കബളിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു'. പീഡനത്തിനു മുൻപ് മയക്കുമരുന്ന് നൽകിയിരുന്നതായി പെൺകുട്ടി മൊഴിയിൽ പറയുന്നു. മധ്യവയസ്‌കനാണ് പീഡിപ്പിച്ചത് എന്ന് മൊഴിയാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്നത്.

എന്നാൽ പെൺകുട്ടിയുടെ മൊഴി പൂർണമായും വിശ്വസിക്കാൻ മണർകാട് പൊലീസ് തയ്യാറായിട്ടില്ല. കാറിൽ കയറ്റി കൊണ്ടുപോയി എങ്കിലും പീഡിപ്പിച്ച ആളെ തിരിച്ചറിയാൻ ആകില്ല എന്നാണ് പെൺകുട്ടി നല്കിയിരിക്കുന്ന മൊഴി. അപരിചിതനായ ഒരാൾ വന്നു വിളിച്ചപ്പോൾ കാറിൽ കയറിപ്പോയി എന്നും പൊലീസ് ഇപ്പോൾ വിശ്വസിക്കുന്നില്ല. ഡിഎൻഎ അടക്കമുള്ള സാമ്പിൾ ഉള്ള സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധന കൂടി നടത്തി തീരുമാനം എടുക്കും.

സംഭവം നടന്ന സ്ഥലത്ത് സിസിടിവി ഉണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പീഡനം നടന്നത് അഞ്ചുമാസം മുൻപ് ആണെന്നത് പൊലീസിന് തലവേദനയാണ്. പെൺകുട്ടിക്ക് കൗൺസിലിങ് നൽകി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആകുമോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.