ഇടുക്കി: കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ 14 കാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള കേസനേഷ്വണത്തിൽ വീഴ്ച. കുമളി സ്റ്റേഷനിലെ മുൻ എസ്ഐ പ്രശാന്ത് പി നായർ, ഗ്രേഡ് എസ് ഐ മാരായ ബെർട്ടിൻ ജോസ്, അക്‌ബർ സാദത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്തു.

എറണാകുളം റേഞ്ച് ഡിഐജിയാണ് ഇവർക്കെതിരെ നടപടി എടുത്തിട്ടുള്ളത്. കേസന്വേഷണത്തിൽ ഇവരുടെ ഭാഗത്തുനിന്നും ഗുരുതരവീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കേസിൽ തൊണ്ടിയായ മൊബൈൽ കസ്റ്റഡിയിലെടുത്ത വസ്തുക്കളിൽ നിന്നും ഒഴിവാക്കിയതിനാണ് ഇവർക്കെതിരെ വകുപ്പുതല നടപടിയുണ്ടായിട്ടുള്ളത്.

പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു കഴിഞ്ഞ നവംബർ ഏഴിനാണ് കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. പീഡനം സ്ഥിരീകരിച്ചശേഷം പോക്സോ വകുപ്പുകൾ കൂടി കേസ്സിൽ ചേർത്തിരുന്നു.

തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ എടുത്ത മൊബൈൽ മഹസറിൽ ചേർക്കാതെ ഇതുകൈയിൽ വച്ച് ചിലരോട് പണം ആവശ്യപ്പെട്ടതായിട്ടാണ് സസ്പെൻഷനിലായ പൊലീസുകാർക്കുനേരെ ഉയർന്നിട്ടുള്ള പ്രധാന ആരോപണം.

ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടന്നെന്നും ഫോൺ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ എറണാകുളം റേഞ്ച് ഡിഐജി നടപടി സ്വീകരിച്ചിട്ടുള്ളതെന്നുമാണ് അറിയുന്നത്.