തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ 115 ബിജെപി നേതാക്കൾക്കും ക്ഷണം ലഭിച്ചു. സംസ്ഥാനത്ത് നിന്നുള്ള എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവർ പോകുമോയെന്ന് വ്യക്തമല്ല. കേരളാ ഹൗസിലാണ് ക്ഷണക്കത്ത് ലഭിച്ചത്. സിപിഎം പിബി യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിലാണ് ഉള്ളത്.

ബിജെപിയുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, സ്ഥാനാർത്ഥികൾ, ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതലക്കാർ എന്നിവർക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസ് നേതൃത്വത്തിന് ക്ഷണം ലഭിച്ചിരുന്നു.

തൃശ്ശൂരിൽ നിന്ന് ജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സുരേഷ് ഗോപിയെ വിളിച്ച് ഉടൻ ഡൽഹിയിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു.സുരേഷ് ഗോപി സകുടുംബം ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മോദിജി വിളിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ തീരുമാനം അനുസരിക്കുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ചായ സത്കാരത്തിൽ രാഷ്ട്രപതി ഭവനിൽ നിന്നും ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം

ചടങ്ങിൽ പങ്കെടുക്കാൻ നടൻ മോഹൻലാലിനെ നരേന്ദ്ര മോദി നേരിട്ട് വിളിച്ചിരുന്നു. വ്യക്തിപരമായ അസൗകര്യം മൂലം പങ്കെടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം മോദിയെ അറിയിച്ചിട്ടുണ്ട്.