ചെന്നൈ: അച്ഛനുമമ്മയും നഷ്ടമായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധുക്കളടക്കം ഒമ്പതുപേരെ പൊലീസ് അറസ്റ്റുചെയ്തു. വിഴുപുരം ജില്ലയിലെ സെഞ്ചിക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. പ്രതികളിൽ ഒരാൾ 77 വയസുള്ള വയോധികനാണ്. മാതൃസഹോദരിയുടെ മുപ്പത്തിരണ്ടുകാരനായ മകൻ, വെങ്കടേശൻ (77), ഇളയരാജ (28), എം. വെങ്കടേശൻ (24), പ്രഭു (37), ബാബു (22), ഏഴുമല (26), സത്യരാജ് (28) എന്നിവരാണ് പിടിയിലായത്. പീഡനവിവരം മറയ്ക്കാൻ ശ്രമിച്ചതിന് അമ്പതുകാരിയായ മാതൃസഹോദരിയെയും അറസ്റ്റുചെയ്തു.

ശാരീരികാസ്വസ്ഥതകളെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തായത്. ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയിൽ കേസെടുത്ത സെഞ്ചി ഓൾ വുമൺ പൊലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. പ്ലസ്വൺ വിദ്യാർത്ഥിയായ പെൺകുട്ടി മാതൃസഹോദരിയുടെ വീട്ടിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മാതൃസഹോദരിയുടെ മകനാണ് ആദ്യം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് ബലം പ്രയോഗിച്ച് പീഡനം പതിവാക്കി. ഇതറിഞ്ഞ മറ്റുരണ്ടുബന്ധുക്കളും നാട്ടുകാരായ അഞ്ചുപേരും കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറയുന്നു.

ഏഴുമാസത്തോളം പീഡനം തുടർന്നു. ഇതിനിടെയാണ് മാതൃസഹോദരിക്കൊപ്പം വിഴുപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയത്. ഗർഭപരിശോധനയ്ക്ക് നിർദേശിച്ചെങ്കിലും പെൺകുട്ടിയും ബന്ധുവും മടങ്ങിയത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം കൈമാറുകയായിരുന്നു. പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിൽ വിഴുപുരത്തെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.