കോട്ടയം: കോട്ടയം ചിങ്ങവനത്ത് പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മാലം സ്വദേശി അനന്ദു സി മധു( 23) വിനെയാണ് പൊലീസ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പീഡന ദൃശ്യങ്ങൾ യുവാവ് തന്നെ ഫോണിൽ പകർത്തി പെൺകുട്ടിയുടെ അച്ഛന് അയച്ചുകൊടുത്തതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തായത്.പെൺകുട്ടിയുടെ വീടിനുള്ളിൽ കയറിയാണ് ഇയാൾ കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.

സംഭവത്തിന്റെ പൊലീസ് ഭാഷ്യം ഇങ്ങനെ; പെൺകുട്ടിയുമായി പ്രതി സോഷ്യൽ മീഡിയവഴി പരിചയത്തിലാവുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ തന്റെ മൊബൈൽഫോണിൽ പകർത്തുകയും ഈ ചിത്രങ്ങളും വീഡിയോകളും കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു.ഇത് കണ്ടാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ അനന്ദുവിനെ മണിക്കുറുകൾക്കകം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എന്നാൽ ഇവിടം കൊണ്ടും കേസിലെ സംഭവ വികാസങ്ങൾ തീർന്നില്ല. സ്റ്റേഷനിലെത്തിയ പ്രതി അവിടെ പൊലീസുകാർക്കായി ഒരുക്കി വച്ചത് വമ്പൻ ട്വിസ്റ്റ്. ചോദ്യം ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാൾ പുറത്ത് പറഞ്ഞത്. താൻ അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസം ബ്ലേഡ് വിഴുങ്ങിയതായി ഇയാൾ പറഞ്ഞു.തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.അപകടനില തരണം ചെയ്തതിനു ശേഷമാണ് അനന്ദുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചിങ്ങവനം എസ്എച്ച്ഒ ടി ആർ ജിജു, എസ് ഐ സുധീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു വിശ്വനാഥ്, സതീശൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.