മുംബൈ: യുവനടൻ സന്ദീപ് നഹർ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ കാഞ്ചൻ ശർമയ്ക്കും ഭാര്യയുടെ അമ്മയ്ക്കുമെതിരേ കേസെടുത്തു. മുംബൈ പൊലീസാണ് കാഞ്ചൻ ശർമയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്തത്. ഇരുവർക്കുമെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സന്ദീപിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സന്ദീപിനെ തിങ്കളാഴ്ച വൈകീട്ടാണ് മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും ഫേസ്‌ബുക്കിലിട്ട ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയത്. ഭാര്യയുമായി സ്ഥിരം വഴക്കിടേണ്ടിവരാറുണ്ടെന്നും ഭാര്യയും ഭാര്യാമാതാവും ചേർന്ന് തന്റെ ജീവൻ നരകതുല്യമാക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും പേരിൽ കേസെടുത്തത്. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും അച്ഛന്റെയും സഹോദരന്റെയും മൊഴിയെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പഞ്ചാബിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.

‘എം.എസ്. ധോനി-ദ അൺ ടോൾഡ് സ്റ്റോറി'യിൽ സുശാന്ത് സിങ് രാജ്പുത്തിനൊപ്പവും കേസരിയിൽ അക്ഷയ് കുമാറിനൊപ്പവും അഭിനയിച്ച സന്ദീപ് കെഹ്നോ കോ ഹം സഫർ ഹേ എന്ന വെബ് സീരീസിലും ശുക്രുനു, ഖണ്ഡാനി സഫാഖാനാ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണം സന്ദീപിന് കടുത്ത ആഘാതമായിരുന്നെന്നും സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതും കുടുംബത്തിലെ പ്രശ്നങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു.