ബെംഗളൂരു: അശ്ലീലചിത്രങ്ങൾക്ക് അടിമയായ ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് യുവതിയുടെ പരാതി. ബെംഗളൂരു ജയനഗർ സ്വദേശിയായ 36-കാരിയാണ് ഭർത്താവിനെതിരേ ബെംഗളൂരു ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. തുടർന്ന് കോടതിയുടെ നിർദേശപ്രകാരം ബസവനഗുഡി വനിതാ പൊലീസ് ഭർത്താവിനെതിരേ കേസെടുത്തു.

2019 നവംബറിൽ വിവാഹിതരായവരാണ് ഇവർ. ഭർത്താവ് അശ്ലീല ചിത്രങ്ങൾക്ക് അടിമയാണെന്നും ഇതിനെ എതിർത്തപ്പോൾ ഉപദ്രവം ആരംഭിച്ചെന്നുമാണ് യുവതിയുടെ ആരോപണം. ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് അടിമയായിരിക്കുകയാണ്. മാത്രമല്ല, രാത്രി വൈകുംവരെ ഓൺലൈനിൽ കോൾ ഗേൾസുമായി ചാറ്റിങ്ങുമുണ്ട്. ഈ പെൺകുട്ടികൾക്കായി ധാരാളം പണമാണ് ചിലവഴിക്കുന്നത്. നിരവധി അശ്ലീല വെബ്സൈറ്റുകളും പണം നൽകി സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ തന്റെ ചിത്രങ്ങൾ ഓൺലൈനിൽ പരിചയപ്പെട്ട കോൾ ഗേൾസിന് അയച്ചുനൽകിയെന്നും യുവതി പരാതിയിൽ ബോധിപ്പിക്കുന്നു.

ഇത് കൂടാതെ വ്യാജ വിവരങ്ങൾ നൽകി മാട്രിമോണിയൽ വെബ്സൈറ്റിൽ ഭർത്താവ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. ഇത്തരം വൈകൃതങ്ങളുള്ള ഒരാൾക്കൊപ്പം ഇനിയും മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണ് യുവതിയുടെ പക്ഷം. വിവാഹബന്ധം വേർപ്പെടുത്തിയെന്ന് പറഞ്ഞാണ് മാട്രിമോണിയൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതെല്ലാം ഭർത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു അവസരം കൂടി നൽകാനാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ ഭർത്താവിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഇതിനെ എതിർത്തപ്പോൾ ഉപദ്രവിച്ചെന്നും യുവതി പറയുന്നു.

മാത്രമല്ല, ഇതിന്റെ പേരിൽ പഴകിയ ഭക്ഷണമാണ് തനിക്ക് കഴിക്കാൻ നൽകുന്നതെന്നും കുടുംബത്തിലെ പല ചടങ്ങുകളിൽനിന്നും തന്നെ മാറ്റിനിർത്തിയതായും പരാതിയിലുണ്ട്. ഭർത്താവിന്റെ ഉപദ്രവത്തിന് ഭർതൃമാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു.