അഹമ്മദാബാദ്: ദിവസങ്ങൾക്ക് മുമ്പ് അഹമ്മദാബാദിൽ യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഡനം എന്ന് പൊലീസ്. യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ താൻ അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഡനങ്ങളെ കുറിച്ച് യുവതി വ്യക്തമാക്കുന്നു. ഡോക്ടരായ ഭർത്താവിൽ നിന്നും ക്രൂരമായ ലൈം​ഗിക പീഡനങ്ങളും ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സ്ത്രീധനത്തിനായുള്ള ശാരീരിക പീഡനങ്ങളുമാണ് തനിക്കെതിരെ നടത്തിയതെന്ന് ഹർഷ പട്ടേൽ എന്ന യുവതി 18 പേജുള്ള ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെ ഡോക്ടർക്കെതിരേയും ഇയാളുടെ മാതാപിതാക്കൾ, സഹോദരി എന്നിവർക്കെതിരേയും പൊലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഹമ്മദാബാദ് ഗട്ട്‌ലോഡിയയിലെ ഭർതൃവീട്ടിൽ 39-കാരിയായ യുവതിയെ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 18 പേജുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തത്. ഭർത്താവായ ഡോക്ടർക്കെതിരേയും ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരേയും ആത്മഹത്യാക്കുറിപ്പിൽ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിരിച്ചിരുന്നത്.

2020 ഓഗസ്റ്റിലാണ് ഡോക്ടറായ ഹിതേന്ദ്ര പട്ടേലിനെ യുവതി വിവാഹം കഴിക്കുന്നത്. വൈവാഹിക വെബ്‌സൈറ്റ് വഴി പരിചയപ്പെട്ടതിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിന് പിന്നാലെ ഭർതൃവീട്ടിൽനിന്ന് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവിന്റെ മാതാപിതാക്കളാണ് ആദ്യനാളുകളിൽ ഉപദ്രവിച്ചിരുന്നത്. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹവും മർദിച്ചു. ഇതിനൊപ്പമാണ് ഭർത്താവിന്റെ ലൈംഗികപീഡനത്തെക്കുറിച്ചും കുറിപ്പിൽ വിവരിച്ചിരിക്കുന്നത്.

ഡോക്ടറായ ഭർത്താവ് പതിവായി ഒരു മരുന്ന് കഴിക്കാൻ തന്നിരുന്നുവെന്നും ഇത് കഴിച്ച് അർധബോധാവസ്ഥയിലാകുന്ന തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്നുമാണ് ആരോപണം. മയക്കുമരുന്ന് നൽകിയതിന് ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും കുറിപ്പിൽ പറയുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ഡിസംബറിൽ മരുമകൻ തന്റെ മകളെ ഉപേക്ഷിച്ചതായും അന്നുമുതൽ സ്വന്തം വീട്ടിലാണ് മകൾ താമസിച്ചിരുന്നതെന്നും ജീവനൊടുക്കിയ യുവതിയുടെ പിതാവ് പ്രതികരിച്ചു. ' കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോയത്. അവിടെവെച്ച് അവൾ ആ കടുംകൈ ചെയ്യുകയായിരുന്നു'- അദ്ദേഹം പറഞ്ഞു.

യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ ഭർത്താവായ ഡോക്ടർക്കെതിരേയും ഇയാളുടെ മാതാപിതാക്കൾ, സഹോദരി എന്നിവർക്കെതിരേയും പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണാക്കുറ്റത്തിനൊപ്പം മറ്റുവകുപ്പുകളും ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.