കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്തു നായ്ക്കളുടെ ആക്രമണത്തിൽ പ്രദേശവാസിയായ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പൊലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഞായറാഴ്ച തന്നെ നായകളുടെ ഉടമയായ റോഷനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തിങ്കളാഴ്ച സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ മർദിച്ചുവെന്ന റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

നായകളുടെ ആക്രമണത്തിൽനിന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്ക് എതിരെയാണ് കേസെടുത്തത്. വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകൻ റോഷന്റെ വളർത്തുനായയാണ് ദേശീയ പാതയിൽ വെച്ച് ഫൗസിയയെ ക്രൂരമായി ആക്രമിച്ചത്. നാട്ടുകാർ ഓടിക്കൂടിയാണ് ഫൗസിയയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ആളുകൾ ഓടിക്കൂടിയിട്ടും നായ്ക്കൾ ആക്രമണം തുടർന്നിരുന്നു.

മദ്റസയിൽ പോയ കുട്ടിയെ കൂട്ടാൻ എത്തിയതായിരുന്നു യുവതി. റോഡിൽ ഫൗസിയയെ തള്ളിയിട്ട ശേഷം ദേഹമാസകലം നായകൾ കടിച്ചു. ഓടി കൂടിയ നാട്ടുകാരാണ് നായയിൽ നിന്നും രക്ഷിച്ചത്. ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരന് നായയുടെ കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു.

ഇതിന് മുമ്പും പലർക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നാണ് പരാതി. നായയുടെ അക്രമം തുടർക്കഥയായത് കാരണം നാട്ടുകാർ രോഷാകുലരായി, നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു.

നായ്ക്കളുടെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവർക്ക് ഉടമയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം വാങ്ങി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടുണ്ട്.

യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. റോഷന്റെ വളർത്തുനായ്ക്കൾ ആളുകളെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.