പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായിരുന്നു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.റൗഫ്. അതേസമയം റൗഫിന്റെ നിലപാടിൽ ഇവർക്കിടയിൽ കടുത്ത എതിർപ്പും ഉണ്ടായിരുന്നു. സമീപകാലത്തെ റൗഫിന്റെ നിലപാടുകളിൽ അനുഭാവികളായിരുന്നവർക്കു പല അഭിപ്രായങ്ങളായിരുന്നു. മുതിർന്ന നേതാക്കളെല്ലാം എൻഐഎ കസ്റ്റഡിയിൽ ആയപ്പോൾ സ്വയം തടിയെടുക്കാൻ ഒളിവിൽ പോയിരിക്കയായിരുന്നു റൗഫ്. ഇങ്ങനെ സ്വയം തടിയെടുത്ത നേതാവെന്ന പരിവേഷമാണ് റൗഫിന് അണികൾക്കിടിയൽ

മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേന്നു ഹർത്താലിന് ആഹ്വാനം നൽകിയതിനു പിന്നിൽ റൗഫായിരുന്നു. ഹർത്താൽ ദിവസം വൻതോതിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടത് പോപ്പുലർ ഫ്രണ്ടിനു തിരിച്ചടിയാകുകയും ചെയ്തു. ഇത് പോപ്പുലർഫ്രണ്ടിന്റെ മുഖം കൂടുതൽ വികൃതമാക്കുകയും പൊതുസമൂഹത്തിന്റെ പിന്തുണ ഇല്ലാതാക്കുകയും ചെയ്തുവെന്നാണ് പൊതുവികാരം.

പാലക്കാട്ട് ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലും പ്രതിയാണു സി.എ.റൗഫ്. കേസിൽ 41ാം പ്രതിയായ ഇയാൾ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. അതുകൊണ്ട് തന്നെ ഇപ്പോൾ എൻഐഎ കസ്റ്റഡിയിൽ ഉള്ള റൗഫിനെ കേരളാ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കസ്റ്റഡി അപേക്ഷ നൽകാനാണ് കേരളാ പൊലീസിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം രാത്രിയാണ് സി.എ.റൗഫിനെ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പ് രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടന്നതിന് പിന്നാലെ റൗഫ് ഒളിവിലായിരുന്നു. കർണാടകയിലും തമിഴ്‌നാട്ടിലും ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് എൻ.ഐ.എ സംഘം വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയാിയരുന്നു.

സംഘടനയുടെ ദേശീയ ചെയർമാൻ ഒ.എം.എ.സലാം, മുൻ ചെയർമാൻ ഇ.അബുബക്കർ, ദേശീയ ജനറൽ സെക്രട്ടറി നസറൂദീൻ എളമരം അടക്കമുള്ള നേതാക്കളെ എൻ.ഐ.എ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.നിരോധനത്തിന് ശേഷം കേരളത്തിൽ പോപ്പുലർ ഫ്രണ്ട് കലാപനീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിനായി സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിൽ രഹസ്യ യോഗങ്ങൾ ചേർന്നു. ഒളിവിലിരുന്നുകൊണ്ട് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് റൗഫാണ് എന്നും വിവരം ലഭിച്ചിരുന്നു. ഇതോടെ സംഘടനയുടെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന ഇയാളെ പിടികൂടാനായി എൻ.ഐ.എ സംഘം കുറച്ചു ദിവസമായി റൗഫിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകൾ നിരീക്ഷണത്തിലാക്കിയിരുന്നു.

നിരോധനത്തിന് ശേഷം പി.എഫ്.ഐ നേതാക്കൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത് റൗഫാണ്. പോപ്പുലർ ഫ്രണ്ടിന്റെ ദൈനംദിന പ്രവർത്തനങ്ങളും സമരപരിപാടികൾ ഉൾപ്പെടെ നിയന്ത്രിച്ചിരുന്നതും ഇയാളായിരുന്നു എന്നാണ് സൂചന. വിദേശ ഫണ്ട് വരവ്, പ്രവർത്തകർക്കുള്ള നിയമ സഹായം തുടങ്ങിയ ഉത്തരവാദിത്തവും റൗഫിന്റെ നേതൃത്വത്തിലായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെയുണ്ടായ ഹർത്താലിൽ വ്യാപക ആക്രമണം നടത്തിയതിന് പിന്നിലും റൗഫിന്റെ പ്രേരണയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

പി.എഫ്.ഐ പ്രവർത്തകർ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളിൽ റൗഫിന്റെ പങ്ക് സംബന്ധിച്ച സൂചനകൾ ലഭിച്ചെങ്കിലും ഇതുവരെയും അറസ്റ്റിലേക്ക് എത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട് റെയ്ഡ് ചെയ്തു ചില ലഘുലേഖകൾ കണ്ടെത്തി. റൗഫ് വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് കൊച്ചിയിൽ നിന്നുള്ള സംഘം രാത്രിയിൽ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞത്.