കല്ലമ്പലം: തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് 16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ കോടതി പോക്‌സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുടവൂർ ഞാറയിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (21), കുടവൂർ ലക്ഷം വീട് കോളനിയിൽ നിഷാദ് (25), കുടവൂർ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ സെമിൻ (35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കൊണ്ടു പോയി രാഹുൽ പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും വിവരമറിഞ്ഞ അയൽവാസിയായ നിഷാദ് കൂട്ടുകാരനായ സെമിൻ എന്നിവർ സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീടിനടുത്തുള്ള വിജനമായ സ്ഥലത്തു വെച്ചും ഷെമിയുടെ വീട്ടിൽ കൊണ്ടു പോയും പീഡിപ്പിക്കുകയായിരുന്നു.

നിരവധി സ്ഥലങ്ങളിൽ വച്ച് മൂവരും ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയ പെൺകുട്ടി നാലുമാസം ഗർഭിണിയാണ്. പെൺകുട്ടി സ്‌കൂളിൽ ഇടയ്ക്കിടെ വരാതിരിക്കുകയും കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങളും ശ്രദ്ധിച്ച അദ്ധ്യാപകർ കുട്ടിയുടെ രക്ഷകർത്താക്കളുമായി ബന്ധപ്പെടുകയും തുടർന്ന് നടത്തിയ കൗൺസിലിംങ്ങിലും അന്വേഷണത്തിലുമാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വർക്കല ഡി.വൈ.എസ്‌പി. പി.നിയാസിന്റെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫറോസ് .ഐ, സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്‌ഐ. ഗോപകുമാർ, എസ്.സി.പി.ഓ ഹരി മോൻ, സി.പി.ഒ. വിനോദ്, പ്രഭാത് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.