കണ്ണൂർ: കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിലെ ആയിക്കരയിൽ പതിനഞ്ചുവയസുകാരനെ കഞ്ചാവുനൽകി ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ കൂടി പൊലിസ് കേസെടുത്തു. കണ്ണൂർ പള്ളിപറമ്പ് സ്വദേശി അബ്ദുൽസലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെയാണ് മയ്യിൽ പൊലിസ് കേസെടുത്തത്. ആറുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുവന്ന കണ്ണൂർ സിറ്റിയിലെ ആയിക്കരയിലെ ഒഴിഞ്ഞ കെട്ടിടത്തിൽവെച്ചു കെട്ടിയിട്ടതിനു ശേഷം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. നേരത്തെ ഈ സംഭവത്തിൽ കടലായി സ്വദേശി ഷെരീഫിനെ കണ്ണൂർ സിറ്റി പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഈക്കഴിഞ്ഞ സെപ്റ്റംബർ പത്തുമുതലാണ് സംഭവം. കണ്ണൂർ ജില്ലയിലെ ഒരു സ്‌കൂൾ വിദ്യാർത്ഥിയാണ് പതിനഞ്ചുവയസുകാരൻ. കോവിഡ് കാലത്ത് കുട്ടി ഓൺലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കഞ്ചാവ് മാഫിയയുടെ കൈയിലെത്തുകയായിരുന്നു.

കുട്ടിയുടെ ഫോൺ നമ്പർ ഇവരുടെ സംഘാംഗമായ റാഷിദെന്നയാളുടെ കൈവശമാണ് ആദ്യമെത്തിയത്. ഇയാൾ പിന്നീട് ഷെരീഫിനും സംഘത്തിനും കൈമാറുകയായിരുന്നു. ഇവർ ഈ ഫോണിൽ കുട്ടിയെ നിരന്തരം വിളിച്ചു പരിചയപ്പെടുകയും ഇതിനു ശേഷം തന്ത്രപൂർവ്വം ആയിക്കരയിലേക്ക് ഓട്ടോറിക്ഷയിൽ സ്‌കൂൾ വിട്ട സമയം കൂട്ടിക്കൊണ്ടു വരികയുമായിരുന്നു. ഇതിനു ശേഷമാണ് ആയിക്കര ഭാഗത്ത് മത്സ്യത്തൊഴിലാളികൾ മീൻവലയും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ കൊണ്ടുപോയി സംഘം ചേർന്ന് കഞ്ചാവ് ബീഡി ബലപ്രയോഗത്തിലൂടെ വലിപ്പിക്കുകയും ഇതിനു ശേഷം കെട്ടിയിട്ടു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തത്.

മത്സ്യത്തൊഴിലാളിയായ സംഘത്തിന്റെ നേതാവ് ഷെരീഫ് ഈ സ്ഥലങ്ങളിൽ വച്ചാണ് കഞ്ചാവ് വിൽപന നടത്താറുള്ളത്. ഷെരീഫിന്റെ ഇടപാടുകാരാണ് കേസിലെ മറ്റുപത്രികൾ. പീഡനം പിന്നീടുള്ള ദിവസങ്ങളിലും തുടർന്നതോടെ കുട്ടി തന്റെ അമ്മാവന്മാരോട് വിവരം പറയുകയായിരുന്നു. ഇവർ കുട്ടിയെ കൊണ്ടു ഷെരീഫിനെ വിളിപ്പിച്ചു കഞ്ചാവിനായി ഗോഡൗണിലേക്ക് വരുന്നുണ്ടെന്നു പറയിപ്പിച്ചു.

ഷെരീഫ് മുറിയുടെ അകത്തുകയറിയതോടെ സ്ഥലത്ത് പതുങ്ങിയിരുന്ന ഇയാളെ കുട്ടിയുടെ ബന്ധുക്കൾ മുറിയിൽ പൂട്ടിയിടുകയും കണ്ണൂർ സിറ്റി പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലിസ് വാതിൽപൊളിച്ചു അകത്തുകടന്നാണ് ഷെരീഫിനെ പിടികൂടിയത്. പ്രതിയെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്ത പൊലിസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.