കൂത്തുപറമ്പ്: നാനൂറോളം സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി ടെലഗ്രാം മുഖേന പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ടു സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. പൂക്കോട് തൃക്കണ്ണാപുരത്തെ സിപിഎം കൂത്തുപറമ്പ് സൗത്ത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരൻ (40), ഡിവൈഎഫ്ഐ കളരിമുക്ക് യൂണിറ്റ് സെക്രട്ടറി അഭിനവ് (25) എന്നിവർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവും കേസെടുത്തത്. തൃക്കണ്ണാപുരം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തുർന്ന് തിങ്കളാഴ്‌ച്ചഉച്ചയോടെ കേസിലെ പ്രതിയായ അഭിനവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ മുഖ്യപ്രതി എം. മുരളീധരൻ വലിയ വെളിച്ചത്തെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും കുട്ടികളുടെയും നഗ്നചിത്രങ്ങൾ സമൂഹം മാധ്യമങ്ങളിൽ പ്രചരിക്കുന്നു എന്ന വാർത്ത നാട്ടുകാരുടെയിടയിൽ ചർച്ചയായിരുന്നു.

തുടർന്ന് സംശയത്തിന്റെ പേരിൽ സംഘടിപ്പിച്ചെത്തിയ നാട്ടുകാർ അഭിനവിനെ ചോദ്യം ചെയ്തു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി നഗ്നചിത്രങ്ങൾ കണ്ടെടുത്തു. അഭിനവിൽ നിന്നാണ് സഹായിയായ മുരളീധരന്റെ പേര് പുറത്തുവന്നത്. മുരളീധരനെ പരസ്യമായി ചോദ്യം ചെയ്യാൻ നാട്ടുകാർ സംഘടിച്ച് വീട്ടിലെത്തി. അപ്പോഴേക്കും സിപിഎം കൂത്തുപറമ്പ് സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി മുരളീധരനെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു.

ആദ്യം പരാതി ഒതുക്കിത്തീർക്കാൻ സിപിഎം നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും പരാതിക്കാരി തയ്യാറായില്ല. പരാതിക്കാരിക്ക് പിന്തുണയുമായി സിപിഎം പ്രവർത്തകർ മുന്നോട്ടു വന്നപ്പോൾ, തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പാർട്ടി പത്രത്തിലൂടെ എം. മുരളീധരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി അറിയിക്കുകയായിരുന്നു. കുത്തുപറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റിയംഗമാണ് മുരളീധരനെന്നാണ് പാർട്ടിയിൽ നിന്നും ലഭിക്കുന്ന വിവരം.

ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. തുടർന്ന് കൂത്തുപറമ്പ് സൗത്ത് സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്ന് മുരളീധരനെ പുറത്താക്കിയിരുന്നു. പരിസരവാസികളായ സ്ത്രീകളുടെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ നിന്നെടുത്ത ചിത്രങ്ങളും മോർഫ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് മുരളീധരനെതിരെ നടപടിയെടുത്തത്.